ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Wednesday, October 19, 2011

റൌളാ ശരീഫും മിമ്പറും മിഹ്‌റാബും

റൗളാ ശരീഫ്‌മസ്ജിദുന്നബവിയിലെ സുപ്രധാന സ്ഥലമാണ്‌ റൗളാ ശരീഫ്‌ . സ്വഹീഹായ ഹദീസിൽ കാണാം എന്റെ ഖബ്‌റിന്റെയും എന്റെ മിമ്പറിന്റെയുമിടയിലുള്ള സ്ഥലം സ്വർഗപൂങ്കാവനമാണെന്ന്‌. ലോകത്തിലെ ഏറ്റവും പുണ്യമായ സ്ഥലമാണല്ലോ റസൂലുല്ലാന്റെ صلى الله عليه وسلمപുണ്യശരീരമുൾകൊള്ളുന്ന ഖബ്‌റ്‌ അപ്പോൾ അതിന്റെ പരിസരത്തിന്‌ തീർച്ചയായും ഇങ്ങിനെ ഒരു പദവിക്ക്‌ അർഹതയുണ്ട്‌. ഇതിന്റെ നീളം 22 മീറ്ററും വീതി 15 മീറ്ററുമാണ്‌ ഈ സ്ഥലം പ്രത്യേകം തിരിച്ചറിയാൻ പറ്റുന്ന വിധം തൂണുകളെ കൊണ്ട്‌ അടയാളപ്പെടുത്തിയിട്ടുണ്ട്‌. ഇവിടെ വെച്ച്‌ നിസ്കരിക്കുന്നതും ദുആ ചെയ്യുന്നതും മറ്റും കൂടുതൽ പുണ്യമുള്ളതാണ്‌. ഇവിടെ സദാ സമയവും ഇഅ്തികാഫിലും നിസ്കാരത്തിലുമായി കഴിയുന്നവരെ കാണാവുന്നതാണ്‌. സ്വഹാബത്തടക്കമുള്ള ലോകത്തിലെ ഒട്ടനേകം മഹത്തുക്കളുടെ സ്പർശനമേറ്റ പുണ്യസ്ഥലം കൂടിയാണിത്‌

നബി صلى الله عليه وسلمയുടെ മിമ്പർ
ഈ മിമ്പർ സ്വർഗത്തിൽ കാണാമെന്നതിലേക്ക്‌ സൂചിപ്പിക്കുന്ന ഹദീസുകളുണ്ട്‌. ആദ്യ കാലഘട്ടത്തിൽ നബി صلى الله عليه وسلم ഒരു ഈത്തപ്പന തടിയിലേക്ക്‌ ചാരി നിന്നു കൊണ്ടായിരുന്നു ഖുതുബ നടത്തിയിരുന്നത്‌. പള്ളിയിൽ ജനങ്ങൾ വർദ്ധിച്ചപ്പോൾ പിന്നിലുള്ളവർക്ക്‌ റസൂലുല്ലാന്റെ പ്രസംഗങ്ങളും നിർദ്ധേശങ്ങളും കേൾക്കാൻ പ്രയാസം അനുഭവപ്പെട്ടു. അങ്ങിനെയാണ്‌ മൂന്ന്‌ സ്റ്റെപ്പുകളുള്ള മരത്തിനാലുള്ള ഒരു മിമ്പർ നബി صلى الله عليه وسلم തങ്ങൾക്കായി ഉണ്ടാക്കപ്പെട്ടത്‌

ഈത്തപ്പന മരത്തടിയുടെ തേങ്ങൽ

ഇവിടെ മറ്റൊരു അത്ഭുതം നടന്നതായി സ്വഹീഹായ ഹദീസുകളിൽ കാണാം. പുതിയ മിമ്പർ ഉണ്ടാക്കി പഴയ ഈത്തപ്പനത്തടിയുടെ അടുത്ത്‌ വെക്കുകയും നബി صلى الله عليه وسلم സ്വഹാബത്തിനെ അഭിമുഖീകരിച്ച്‌ പുതിയ മിമ്പറിൽ കയറി ഉപദേശമാരംഭിക്കുകയും ചെയ്തപ്പോൾ പഴയ ഈത്തപ്പനത്തടി സങ്കടത്താൽ തേങ്ങിക്കരയാൻ തുടങ്ങി. ശബ്ദം കേട്ട്‌ സഹാബത്ത്‌ അമ്പരന്നു. എവിടുന്നാണ്‌ ഈ തേങ്ങൽ ! ആളെ കാണാനില്ല. തേങ്ങൽ ഉച്ചത്തിലുള്ള കരച്ചിലായി മാറുകയും പൊട്ടിപ്പിളരുകയും ചെയ്യുന്നത്‌ കണ്ടപ്പോൾ തിരുനബി صلى الله عليه وسلمപുതിയ മിമ്പറിൽ നിന്ന് ഇറങ്ങിവരികയും അതിനെ തലോടുകയും മാറോടണച്ച്‌ പിടിക്കുകയും ചെയ്യുന്നത്‌ കണ്ടപ്പോഴാണ്‌ , കരയുന്നത്‌ ഈ ഈത്തപ്പനത്തടിയാണെന്ന് സഹാബത്തിനു മനസ്സിലായത്‌. ഇതിന്റെ തേങ്ങിയുള്ള കരച്ചിൽ കേട്ട്‌ സഹാബത്ത്‌ ഒന്നടങ്കം കരയുകയുണ്ടായി. അവസാനം നബി صلى الله عليه وسلم തങ്ങൾ ആ മരത്തടിയോട്‌ സംസാരിച്ചു. അവിടുന്ന് പറഞ്ഞു. 'നിന്നെ ഒന്നുകിൽ ഞാൻ ഇലയും പഴങ്ങളുമുള്ള പൂർവ്വ അവസ്ഥയിലാക്കി മാറ്റാം. അല്ലെങ്കിൽ നിന്നെ സ്വർഗത്തിലെ ചെടിയാക്കി ഉയർത്താം ഏതാണ്‌ നിനക്ക്‌ വേണ്ടത്‌ ? ' ആ ഈത്തപ്പന മരത്തടി എന്നെന്നും നബി صلى الله عليه وسلمയെ കാണാൻ കഴിയുക സ്വർഗത്തിലാണെന്ന് മനസിലാക്കി സ്വർഗം തിരഞ്ഞെടുക്കുകയും കരച്ചിൽ അടക്കുകയും ചെയ്തു. ഈ മരക്കഷണത്തെ പിന്നീട്‌ മിമ്പറിന്റെ താഴെ മറവ്‌ ചെയ്യപ്പെടുകായാണ്‌ ചെയ്തത്‌.

മിമ്പറിനെ ആദരിച്ചവർ

പുതിയ മിമ്പർ റസൂലുള്ളാഹി صلى الله عليه وسلم യുടെ കാലത്തും ശേഷം ഖുലഫാഉറശിദുകളുടെ കാലത്തും നില നിന്നു. പക്ഷെ സിദ്ധീഖ് رضي الله عنه റസൂലുള്ളാടുള്ള ആദരവ് മൂ‍ലം രണ്ടാമത്തെ സ്റ്റെപ്പിൽ നിന്ന്കൊണ്ടായിരുന്നു ഖുതുബ നിർവഹിച്ചിരുന്നത്. ഉമർ رضي الله عنه ഇവർ രണ്ട് പേരോടുമുള്ള ആദരവിനാൽ ആദ്യത്തെ പടിയിൽ നിന്നായിരുന്നു ഖുതുബ നിർവഹിച്ചത്. എന്നാൽ മഹാനായ ഉസ്മാൻ رضي الله عنه എല്ലാ സ്റ്റെപ്പിന്റെയും താഴെ നിലത്ത് നിന്നു കൊണ്ടായിരുന്നു ആറു വർഷം ഖുതുബ നിർവഹിച്ചത്. പിന്നീട് നബി صلى الله عليه وسلم നിന്നിരുന്ന അതേ സ്റ്റെപ്പിൽ നിന്നു കൊണ്ടായിരുന്നു ഖുതുബ നിർവഹിച്ചത്. ഇവരായിരുന്നു ആദ്യമായി ഈ മിമ്പറിന്‌ ആദരസൂചകമായി വസ്ത്രമണിയിച്ചതും

പിന്നീട് മുആവിയ رضي الله عنه യുടെ കാലത്ത് ഇതിനെ വലുതാക്കുകയും മൊത്തം 9 സ്റ്റെപ്പാക്കുകയും ചെയ്തു. ഹിജ്‌റ 854 വരെ ഇതേ നിലയിൽ തുടർന്നു. പിന്നീട് പല രാജാക്കന്മാരും പല മാറ്റങ്ങൾക്കും വിധേയമാക്കി. അവസാനം സുൽതാൻ മുറാദ് ഖാൻ ഹിജ്‌റ 998 ൽ മേത്തരം മാർബിൾ കൊണ്ടുള്ള അതിമനോഹരമായ 12 സ്റ്റെപ്പുകളുള്ള മിമ്പറുണ്ടാക്കുകയും അവിടെ സ്ഥാപിക്കുകയും ചെയ്തു. തൽ‌സ്ഥാനത്തുണ്ടായിരുന്ന ഖായ്ബ്തായിയുടെ മിമ്പർ ഖുബാ പള്ളിയിലെക്ക് മാറ്റുകയും ചെയ്തു. ഇന്ന് ഖുബാ പള്ളിയിലുള്ള മിമ്പർ അതാണ്. സുൽതാൻ മുറാദ് ഖാന്റെ മിമ്പറാണ് ഇന്നും മസ്ജിദുന്നബവിയിലുള്ളത്. ലോകത്തിലെ കരകൌശലങ്ങളിൽ സുപ്രധാനമാണ് ഈ മിമ്പർ

നബി صلى الله عليه وسلم യുടെ മിഹ്‌റാബ്

മിമ്പറിന്റെയും റൌളയുടെയും ഇടയിൽ ഇന്ന് കാണുന്ന മിഹ്‌റാബിന്റെ സ്ഥാനത്തായിരുന്നു റസൂലുള്ളാ‍ാഹി صلى الله عليه وسلم നിസ്കരിച്ചിരുന്നത്. പക്ഷെ ഇന്ന് കാണുന്നത് പോലെ അർദ്ധവൃത്താകൃതിയിലാക്കിയത് മഹാനായ ഉമറുബ്നു അബ്ദുൽ അസീസ് رضي الله عنه ആണ്. നബി صلى الله عليه وسلم ക്ക് പുറമെ മൂ‍ന്ന് ഖുലഫാഉറാശിദുകളും നിസ്കാരത്തിന് നേതൃത്വം നൽകിയ മിഹ്‌റാബാണിത്. ഈ മി‌ഹ്‌റാബിനു മുകളിൽ "هذا مصلى رسول الله صلى الله عليه وسلم" എന്ന് എഴ്തി വെച്ചിട്ടുണ്ട്. ഇത് കൂടാതെ മറ്റ് രണ്ട് മിഹ്‌റാബുകൾ കൂടെ മസ്ജിദുന്നബവിയിൽ കാണാം. ഒന്ന് ഹിജ്‌റ 860 ൽ സുൽതാൻ സുലൈമാൻ സലീംഖാൻ ഉണ്ടാക്കിയ മിഹ്‌റാബും, രണ്ടാമത് ഇന്ന് ഇമാം നിസ്കാരത്തിന് നേതൃത്വം കൊടുക്കുന്ന മിഹ്‌റാബുമാണ്. ഇവിടെയായിരുന്നു മൂന്നാം ഖലീഫ് ഉസ്മാൻ رضي الله عنه ഇമാമായി നിസ്കരിച്ചിരുന്നത്. പിന്നീട് ഇതിനെ സ്ഥിരം മിഹ്‌റാബായി ഉമറുബ്നു അബ്ദുൽ അസീസ് رضي الله عنه മാറ്റുകയും സുൽതാൻ ഖായിബ്തായി ഹിജ്‌റ 888 ൽ പുതുക്കുകയും ചെയ്തു. ഇന്നും ഇവിടെയാണ് ഇമാം നിസ്കരിക്കുന്നത്.


No comments:

Post a Comment