പ്രപഞ്ചനാഥനായ അല്ലാഹു മനുഷ്യരിൽ ചിലർക്ക് മറ്റുള്ളവരെക്കാൾ ശ്രേഷ്ഠത നൽകിയിട്ടുണ്ട്. അതുപോലെ ചില മാസങ്ങളെയും സ്ഥലങ്ങളെയും സ്ഥാപനങ്ങളെയും ദിനരാത്രങ്ങളെയും ശ്രേഷ്ഠമാക്കിയിരിക്കുന്നു. അല്ലാഹു പ്രത്യേകമായി മാനിച്ചവയെ ആദരിക്കേണ്ടത് സത്യവിശ്വാസിയുടെ കർത്തവ്യമത്രെ. അത്തരത്തിൽപ്പെട്ട ഒരു പുണ്യരാവാണ് ബറാഅത്ത് രാവ് എന്നപേരിൽ പരക്കെ അറിയപ്പെടുന്നതും ആദരിക്കപ്പെടുന്നതുമായ ശഅബാൻ പതിനഞ്ചാം രാവ്. ലൈലതുൻ മുബാറക(അനുഗ്രഹീത രാത്രി), ലൈലതുൽ ബറാഅത്(മോചന രാത്രി) ലൈലതുസ്സ്വക്ക് (എല്ലാ കാര്യങ്ങളും രേഖപ്പെടുത്തുന്ന രാത്രി) ലൈലതുൽറഹ്മ (കാരുണ്യം വർഷിക്കുന്ന രാത്രി) എന്നിങ്ങനെ പല പേരുകളിലും ഈ പുണ്യരാവ് അറിയപ്പെടുന്നു.
ഒരു വിഭാഗം ഖുർആൻ വ്യാഖ്യാതാക്കൾ ആയത്തുകളിലൂടെയും നിരവധി ഹദീസുകളിലൂടെയും ഈ രാവിന്റെ മഹത്വം ഖണ്ഡിതമായി സ്ഥിരപ്പെടുത്തിയിട്ടുണ്ട്്. അല്ലാഹു പറയുന്നു: "സത്യാസത്യങ്ങളെ വിവേചിച്ചു വ്യക്തമാക്കുന്ന ഗ്രന്ഥം തന്നെയാണ് സത്യം. അനുഗ്രഹീതമായ ഒരു രാത്രിയിൽ തീർച്ചയായും നാമത് അവതരിപ്പിച്ചു. നിശ്ചയമായും നാം മുന്നറിയിപ്പ് നൽകിക്കൊണ്ട്ിരിക്കുന്നു. പ്രബലമായ എല്ലാ കാര്യങ്ങളും അതിൽ (ആ രാത്രിയിൽ) വേർതിരിച്ചെഴുതപ്പെടുന്നു" (ദുഃഖാൻ 1-4).
ഇക്‌രിമ(റ) തുടങ്ങിയ ഒരു വിഭാഗം ഖുർആൻ വ്യാഖ്യാതാക്കളുടെ അഭിപ്രായം മേലുദ്ധരിച്ച ആയത്തിൽപറഞ്ഞ ലൈലതുൻ മുബാറക കൊണ്ട്ുള്ള ഉദ്ദേശ്യം ബറാഅത് രാവ് എന്നത്രെ. ഇമാം മഹല്ലി(റ) തന്റെ തഫ്സീറിൽ പറയുന്നതിങ്ങനെയാണ്: "അത് (ലൈലതുൻ മുബാറക) ലൈലതുൽ ഖദ്‌റ് ആണ്. അല്ലങ്കിൽ ശഅബാൻ പതിനഞ്ചാം രാവാണ്"(തഫ്സീറുൽ ജലാലൈനി 2/238) തഫ്സീർ ബൈളാവി, റൂഹുൽബയാൻ, അബുസ്സുഊട്, ലുബാബുത്തഅ്വീൽ, മദാരിക്കുത്തൻസീൽ തുടങ്ങിയ തഫ്സീറുകളിലും ഇങ്ങനെ രണ്ട് അഭിപ്രായം രേഖപ്പെടുത്തിയതായിക്കാണാം.
എന്നാൽ താബിഈങ്ങളിൽപെട്ട പ്രമുഖരായ നാലു പണ്ഢിതന്മാരിലൊരാളും ഇബ്നു 'അബ്ബാസ്(റ), 'അബ്ദുല്ലാഹിബ്നു 'ഉമർ(റ) തുടങ്ങിയ വിശ്വവിജ്ഞാനികളുടെ ശിഷ്യനും, ഇബ്‌റാഹീമുന്നഖ'ഈ(റ) തുടങ്ങിയ മുന്നൂറോളം പ്രഗത്ഭ പണ്ഢിതന്മാരുടെ ഉസ്താദുമായ ഇക്‌രിമ(റ) വ്യക്തമാക്കുന്നത് ഇങ്ങനെയാണ്.
ഖുർആനിനെ സംബന്ധിച്ചു ഞാൻ പറയുന്നത് മുഴുവനും ഇബ്നു'അബ്ബാസ്(റ)വിൽ നിന്നും പഠിച്ചതാണ് (അൽ ഇത്ഖാൻ 2/189).
ആ നിലക്ക് റമളാനിലെ ലൈലതുൽഖദ്‌റിൽ ഖുർആൻ ഇറക്കി എന്നു പറയുന്നതിന്റെ വിവക്ഷ ആ പുണ്യരാത്രിയിൽ ഭൂമിയിലേക്ക് ഖുർആന്റെ അവതരണം ആരംഭിച്ചു എന്നും, ബറാഅത് രാവിൽ അത് ഇറക്കി എന്നു പറയുന്നതിന്റെ അർഥം മൂലഗ്രന്ഥമായ ലൗഹുൽ മഹ്ഫൂളിൽ നിന്ന് ഒന്നാം ആകാശത്തിലേക്കിറക്കി എന്നും വ്യാഖ്യാനിക്കാം. അങ്ങനെയായാൽ ഇക്‌രിമ (റ)യും ഒരു വിഭാഗം മുഫസ്സിരീങ്ങളും പറഞ്ഞത് ഖുർആനിന് വിരുദ്ധമാവുകയില്ല. അനുഗ്രഹീത രാത്രിയിൽ ഖുർആൻ അവതരിപ്പിച്ചു എന്നതിന് ലൗഹിൽ മഹ്ഫൂളിൽ നിന്നും ഒന്നാം ആകാശത്തിലേക്ക് അവതരിപ്പിച്ചുവെന്നാണ് വിവക്ഷിക്കേണ്ടതെന്ന് വ്യാഖ്യാതാക്കൾ വ്യക്തമമാക്കിയിട്ടുമുണ്ട്്.
എന്നാൽ ലൈലതുൻ മുബാറക എന്നത് കൊണ്ടുള്ള ഉദ്ദേശ്യം ലൈലതുൽഖദ്‌റ് ആണ് എന്ന് സമർഥിച്ചവരും ബറാഅത് രാവിന് പുണ്യം കൽപ്പിക്കുന്നവർ തന്നെയാണ്. ഈ ആയത്തിൽ പറഞ്ഞ രാത്രിയെക്കുറിച്ചു മാത്രമേ അഭിപ്രായഭിന്നതയുള്ളൂ. ഇമാം ഇബ്നുൽ ഹാജ്(റ) പറയുന്നത് കാണുക: "ആകയാൽ ഈ രാത്രി ലൈലതുൽഖദ്‌റ് അല്ലെങ്കിൽക്കൂടി അതിന് മഹത്തായ ശ്രേഷ്ഠതയും വണ്ണമായ നന്മയുമുണ്ട്. മുൻഗാമികൾ ഈ രാത്രിയെ ആദരിക്കുകയും അതിനെ സ്വാഗതം ചെയ്യാൻ തയ്യാറെടുക്കുകയും ചെയ്തിരുന്നു (അൽ മദ്ഖൽ, പേജ് 146). ഹദീസിൽ വ്യക്തമാക്കിയപോലെ ശ'അബാൻ പതിനഞ്ചാം രാവിൽ ഫർക്ഖ്വ് (വേർതിരിച്ചെഴുത്ത്) നടക്കുമെന്നതിൽ സംശയത്തിനവകാശമില്ല (മിർഖ്വാത്, 2/176).
ബറകതാക്കപ്പെട്ട രാവ് എന്നാണല്ലോ ഈ രാവിനെക്കുറിച്ചു ആയത്തിൽ പറയുന്നത്. അഭിവൃദ്ധി, വളർച്ച, അനുഗൃഹം എന്നെല്ലാമാണ് ബറകത് എന്ന പദത്തിനർഥം. ഈ രാവിൽ ഒട്ടേറെ നന്മകൾ വർധിപ്പിക്കപ്പെടുമെന്നും അനുഗൃഹങ്ങൾ വർഷിക്കപ്പെടുമെന്നും പല ഹദീസുകളും വ്യക്തമാക്കുന്നുണ്ട്. സംസം വെള്ളം ഈ രാത്രിയിൽ വ്യക്തമാം വിധം വർധിക്കുമെന്ന് ചില തഫ്സീറുകളിൽ കാണുന്നു. റസൂൽ(സ്വ)ക്ക് ശഫാ'അത്തിനുള്ള അധികാരം പൂർണമായും ലഭിച്ചതു ഈ രാത്രിയിലാണത്രെ. അതായത് നബി(സ്വ) ശ'അബാൻ പതിമൂന്നാം രാവിൽ അവിടുത്തെ ഉമ്മത്തിന് ശിപാർശ ചെയ്യാനുള്ള അവകാശം ലഭിക്കാനായി അല്ലാഹുവിനോട് പ്രാർഥിച്ചു. ആ രാവിൽ അവിടുത്തേക്ക് ശിപാർശയുടെ മൂന്നിലൊന്നിനുള്ള അധികാരവും പതിനാലാവാം രാവിൽ മൂന്നിൽ രണ്ടിനുള്ള അധികാരവും പതിനഞ്ചാം രാവിൽ മുഴുവൻ ഉമ്മത്തിനും ശിപാർശ ചെയ്യാനുള്ള പൂർണാധികാരവും നൽകപ്പെട്ടു' (തഫ്സീർ റാസി 27/238, ഗറാഇബുൽ ഖ്വുർആൻ 25/65, കശ്ശാഫ് 3/86, റൂഹുൽബയാൻ 8/404).
ഈ രാത്രിയിൽ അനേകം പേർക്ക് പാപമോചനം നൽകപ്പെടുമെന്ന് ഹദീസുകളിൽ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്്. ഇതിൽനിന്നെല്ലാം ലൈലതുൽമുബാറക എന്ന രാത്രിയെ വിശേഷിപ്പിച്ചതിലുള്ള ഔചിത്യം വ്യക്തമാണ്. 'ആ രാത്രിയിൽ പ്രധാനമായ എല്ലാ കാര്യങ്ങളും വിവരിച്ചെഴുതപ്പെടുന്നതാണ്'. പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളുടെയും ഒരു വർഷത്തേക്കുള്ള സ്ഥിതിവിവരക്കണക്കുകൾ അന്ന് തയ്യാറാക്കുന്നുവേന്നർഥം.റമളാനിലെ ലൈലതുൽഖ്വദ്‌റിൽ ആണല്ലോ ഒരു വർഷത്തെ സ്ഥിതിവിവരക്കണക്കുകൾ തയ്യാറാക്കുന്നത് എന്ന സംശയം ഇവിടെ സ്വാഭാവികമായും ഉത്ഭവിച്ചേക്കാം. ഇതിന് വ്യക്തമായ മറുപടിയുണ്ട്്. ലൈലതുൽഖ്വദ്‌റിൽ അതത് കാര്യങ്ങളെ അവ നിർവഹിക്കുന്നതിന് ചുമതലപ്പെടുത്തിയ മലകുകളെ ഏൽപ്പിക്കൽ മാത്രമാണ് ചെയ്യുക. അവ വിശദമായി രേഖപ്പെടുത്തലാകട്ടെ ബറാഅത്ത് രാവിലും. രണ്ട്് രാവുകളിലും തഖ്വ്ദീർ(വിധിനിർണയം) നടക്കുന്നു എന്ന വൈരുദ്ധ്യത്തിന് ഖുർആൻ വ്യാഖ്യാതാക്കളിൽ സമുന്നതനായ ഇബ്നു'അബ്ബാസ്(റ) തുടങ്ങിയ പണ്‌ഢിതശ്രേഷ്ഠരുടെ വിശദീകരണമാണ് മുകളിൽ പറഞ്ഞത്. ഇബ്നു'അബ്ബാസ്(റ)വിൽ നിന്ന് റിപ്പോർട്ടു ചെയ്യുന്നു
"ശ'അബാൻ പതിനഞ്ചാം രാവിൽ അല്ലാഹു കാര്യങ്ങൾ വിധിക്കുകുയും റമളാനിലെ ലൈലതുൽഖ്വദ്‌റിൽ അവ നിർവഹണോദ്യാഗസ്ഥരായ മലകുകളെ ഏൽപ്പിക്കുകയും ചെയ്യുന്നു" (ജമൽ 4/189). തഫ്സീർ ഖ്വുർത്വുബിയിൽ പറയപ്പെട്ട മറ്റൊരു അഭിപ്രായം ഇപ്രകാരമാണ്."എല്ലാ കാര്യങ്ങളും വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ള ലൗഹുൽ മഹ്ഫൂളിൽ നിന്ന്, ലൈലതുൽ ബറാഅത്തിന്റെയന്ന് ആ കൊല്ലത്തിൽ നടക്കാനിരിക്കുന്ന കാര്യങ്ങളുടെ പകർപ്പ് എടുക്കൽ ആരംഭിക്കുകയും ലൈലതുൽഖ്വദ്‌റിൽ പകർത്തിയെടുക്കൽ അവസാനിക്കുന്നതുമാണ്. അനന്തരം ആഹാരങ്ങൾ പ്രതിപാദിക്കപ്പെട്ട പകർപ്പ്, മീകാഈൽ(അ)നെയും ആപത്ത്, മരണം ആദിവയുടെ പകർപ്പ് 'അസ്‌റാഈൽ(അ)നെയും അപ്രകാരം ഓരോ കാര്യങ്ങളും അതതിന് പ്രത്യേകം നിശ്ചയിക്കപ്പെട്ട മലകുകളെയും ഏൽപ്പിക്കുന്നതുമാണ്.
(അവലംബം : മുസ്‌ലിംപാത്ത്.കോം)
(അവലംബം : മുസ്‌ലിംപാത്ത്.കോം)