ശഅബാൻ പതിനഞ്ചാം രാവിൽ നിങ്ങൾ നിസ്കരിക്കുകയും അതിന്റെ പകലിൽ നോമ്പനുഷ്ഠിക്കുകയും ചെയ്യുവീൻ. എന്ന ഇബ്നുമാജ(റ) നിവേദനം ചെയ്ത ഹദീസിനെക്കുറിച്ച് 'ലൈ ലതുൽ ബറാഅത്ത് എങ്ങനെ ആചരിക്കണം' എന്ന ശീര്‍ഷകത്തില്‍ പറഞ്ഞുവല്ലോ. നബി (സ്വ) ശ'അബാൻ പതിനഞ്ച് പകലിൽ വ്രതം അനുഷ്ഠിച്ചിരുന്നുവെന്ന് പറയുന്ന ഒരു ഹദീസ് അൽബസ്വാഇർ 177 പേജിൽ കാണുന്നു. എന്നാൽ ഈ ഹദീസുകളുടെ പ്രാബല്യത്തെക്കുറിച്ചു സംശയമുള്ള ചില പണ്ഢിതന്മാർ അന്ന് പ്രത്യേകം നോമ്പ്സു ന്നത്തില്ലെന്ന് പറയുന്നുണ്ട്. മറ്റൊരു വിഭാഗമാകട്ടെ പ്രസ്തുത ഹദീസുകൾ ലക്ഷ്യത്തിന് കൊള്ളാവുന്നവയാണെന്നും പ്രത്യേകമായി അന്ന് നോമ്പ് സുന്നത്താണെന്നും വ്യക്തമാക്കുന്നു. ആദ്യത്തെ അഭിപ്രായക്കാരിൽപ്പെട്ട ഇബ്നുഹജർ(റ) പ്രസ്താവിച്ചു: "ആ ദിവസത്തെ നോമ്പ് അയ്യാമുൽ ബീളിന്റെ (എല്ലാ മാ സവും 13, 14, 15) പെടുന്നു എന്ന നിലക്കല്ലാതെ പ്രത്യേകമായി സുന്നത്തില്ല) (ഫതാവൽ കുബ്‌റ 2/80).
രണ്ടാമത്തെ അഭിപ്രായക്കാരാണ് ഇമാം 'റംലി(റ). ഇബ്നുമാജ(റ) റിപ്പോർട്ടു ചെയ്ത ഹദീസി ന്റെ വെളിച്ചത്തിൽ ശ'അബാൻ പതിനഞ്ചിന്റെ നോമ്പിനെക്കുറിച്ച് അത് സുന്നത്താണോ അല്ലയോ, പ്രസ്തുത ഹദീസ് സ്വഹീഹാണോ അല്ലയോ എന്ന് ചോദിച്ചതിന് അദ്ദേഹം നൽകിയ മറുപടി കാണുക. 'ശ'അബാൻ പകുതിയുടെ നോമ്പ്, സുന്നത്താണ്. പക്ഷേ, പതിമൂന്നും പതിനാലും പതിനഞ്ചും സുന്നത്തുണ്ട്. പ്രസ്തുത ഹദീസിനെ ലക്ഷ്യമായി എടുക്കാം' (ഫതാ റംലി, ഹാമിശ് ഫതാവൽ കുബ്‌റ 2/79)
മൂന്നു യാസീൻ
ഖുർആനിൽ നിന്ന് ഏതു ഭാഗം ഓതിയും ദിക്‌റ് ദുആകളിൽ നിന്ന് ഏത് ചൊല്ലിയും ഈ രാ ത്രിയെ ഹയാത്താക്കാം. എന്നാൽ ചില പ്രത്യേക സൂറത്തുകളും ദിക്‌റുകളും ദു'ആകളും ഈ രാത്രിയിൽ സുന്നത്താണെന്ന് 'ഉലമാക്കളിൽ ചിലർ പറഞ്ഞിട്ടുണ്ട്. ശൈഖ് അബ്ദുൽറഹ്മാനുബ്നു ഇബ്രാഹിം തരീമി(റ) ന്റെ രിസാലയിൽ ഒരു വിഭാഗം 'ആരിഫീങ്ങൾ പറഞ്ഞതായി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. 'ശ'അബാൻ പകുതിയുടെ രാത്രിയിൽ ഇശാ മഗ്‌രിബിന്റെ ഇടയിൽ യാസീൻ സൂറത്ത് മൂന്നു പ്രാവശ്യം തുടർച്ചയായി അവക്കിടയിൽ മറ്റു സംസാരങ്ങളൊന്നും കൂടാതെ ഓതൽ അത്യാവശ്യമാണ്. അവയിൽ ഒന്നാമത്തേത് തന്റെയും താൻ സ്നേഹിക്കുന്നവരുടെയും ദീർഘായുസ്സിനും രണ്ടാമത്തേത് അന്നപാനീയാദികളിൽ ബറകതും വിശാലതയും ലഭിക്കുവാനും മൂന്നാമത്തേത് അല്ലാഹു തന്നെ വിജയികളുടെ ഗണത്തിൽ പെടുത്താനുമുള്ള കരുത്തോട് കൂടിയായിരിക്കണം.
ശറഹുൽ ഇഹ്‌യാഇൽ പറയുന്നു: 'വയസ്സിൽ ബറകത് ലഭിക്കാനും ഭക്ഷണത്തിൽ അഭിവൃദ്ധിയുണ്ടാകാനും ഹുസ്നുൽ ഖാതിമ(സൽമരണം) കരസ്ഥമാക്കാനും ശ'അബാൻ പതിനഞ്ചാംരാവിൽ ഓരോ യാസീൻ ഓതുകയെന്നുള്ളത് മുൻഗാമികളിൽനിന്നും അനന്തരമെടുത്തത്താകുന്നു (ഇഥാഫ് 3/427).
ഇമാം ദൈറബി(റ)യും ഇത് സവിസ്തരം രേഖപ്പെടുത്തിയിട്ടുണ്ട്. ഉമർ(റ), അബ്ദുല്ലാഹിബ്നു മസ്'ഊദ് (റ) എന്നിവരിൽ നിന്നും അന്നേ രാത്രി നിർവഹിക്കേണ്ട പ്രത്യേകം പ്രാർഥനകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വിശുദ്ധഖുർആനിന്റെയും ഹദീസുകളുടെയും പണ്ഡിതോക്തികളുടെയും അടിസ്ഥാനത്തിൽ ഇത്രയും വിവരിച്ചതിൽനിന്നും ബറാഅത് രാവിന്റെ സവിശേഷതകൾ ഗ്രഹിക്കാവുന്നതാണ്.
പ്രത്യേക പാപമോചനവും പ്രാർത്ഥനക്കുത്തരവും കരുണാവർഷവും ഉണ്ടാകുന്ന ഈ മഹത്തായ രാത്രിയെ തഹജ്ജുദ് നിസ്കാരം, പ്രാർഥന, ഖുർആൻ പാരായണം, ദിക്‌റ്, ഖബർ സന്ദർശനം, മരിച്ചവർക്ക് വേണ്ടിയുള്ള പ്രാർഥന, ദാനധർമ്മം തുടങ്ങിയ പുണ്യകർമ്മങ്ങളെക്കൊണ്ട് സ്വാഗതം ചെയ്യേണ്ടതിന്റെ ആവശ്യകതയും വ്യക്തമായിക്കഴിഞ്ഞു. അല്ലാഹു നമ്മെ ഈ മഹത്തായ രാവിനെ അർഹമാംവിധം ആദരിക്കുകയും അതുവഴി വിജയം കൈവരിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തിൽ പെടുത്തട്ടെ. സുന്നത്തിനെ ബിദ്'അത്തായി ചിത്രീകരിച്ചു പല പുണ്യകർമ്മങ്ങളുടെയും മഹത്വം കളഞ്ഞുകുളിക്കുന്ന നവീനവാദികളുടെ ഫിത്നയിൽ നിന്നും അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീൻ
(അവലംബം : മുസ്‌ലിംപാത്ത്.കോം)