ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Thursday, August 18, 2011

ഫിത്വര്‍ സക്കാത്ത് : വിതരണരീതികള്‍

ഫിത്വർ സകാത്ത്‌ വിതരണത്തിന്‌ പ്രവാചകർ (സ) പഠിപ്പിച്ച മാർഗങ്ങൾ മൂന്നാണ്‌

1) ദായകൻ അവകാശികൾക്ക്‌ നേരിട്ട്‌ കൊടുക്കുക.
2)ഇസ്‌ലാമിക ഭരണാധികാരിയെ (ഇമാമിനെ ) ഏൽപിക്കുക
3) മറ്റൊരു വ്യക്തിയെ വക്കാലത്താക്കുക


ഇസ്ലാമിക ഭരണാധികാരിയെ ഫിത്വർ സകാത്ത്‌ ഏൽപിക്കാം.ഭരണാധികാരികൾ ആർക്ക്‌ നൽകിയാലും ദായകന്റെ ബാധ്യത നിറവേറുന്നതാണ്‌

ഫിത്വർ സകാത്ത്‌ വിതരണത്തിന്‌ ഇസ്‌ലാം അനുവദിച്ച മൂന്നാമത്തെ മാർഗം വകാലത്താണെന്ന് പറഞ്ഞുവല്ലോ.ഒരു വ്യക്തി മറ്റൊരാളെ താൻ ചെയ്യേണ്ട കാര്യം ചെയ്യുന്നതിനായി ഉത്തരവാദപ്പെടുത്തുന്നതാണ്‌ വകാലത്ത്‌.ഒന്നിലധികം വ്യക്തികളെ ഏൽപിക്കുന്നത്‌ വകാലത്തിന്റെ നിയമത്തിന്‌ എതിരാണ്‌. വക്കാലത്ത്‌ ഏറ്റെടുത്തവൻ പ്രസ്തുക കാര്യം നിർവ്വഹിക്കുന്നതിനു മുമ്പ്‌ വക്കാലത്ത്‌ ദുർബലപ്പെടുത്തിയാൽ അതേ വസ്തു തന്നെ തിരിച്ച്‌ നൽകുവാൻ ബാധ്യസ്ഥനായിരിക്കുമെന്നത്‌ വക്കാലത്തിന്റെ മറ്റൊരു നിബന്ധനയാണ്‌.

ഈ രണ്ട്‌ നിബന്ധനകൾ പാലിക്കപ്പെടുന്നില്ല എന്നതിനാൽ കമ്മിറ്റിയെ ഏൽപിച്ചാൽ ഫിത്വർ സകാത്തായി പരിഗണിക്കുന്നതല്ലെന്ന് ഗ്രഹിക്കാം.ഫിത്വർ സകാത്ത്‌ കമ്മിറ്റിയെ ഏൽപിക്കുമ്പോൾ ഒരു വ്യക്തിയെ നിർണ്ണയിക്കുക എന്ന നിബന്ധന പാലിക്കപ്പെടുന്നില്ല. കൂട്ടുത്തരവാദിത്വമുള്ള പ്രസിഡണ്ട്‌ ,സെക്രട്ടറി തുടങ്ങിയവരുൾപ്പെടുന്ന കൂട്ടമാണല്ലോ കമ്മിറ്റി. ഫിത്വർ സകാത്ത്‌ ശേഖരിച്ച്‌ എല്ലാം ഒന്നായി ഒരിടത്ത്‌ നിക്ഷേപിക്കുന്ന സമ്പ്രദായമാണ്‌ കമ്മിറ്റിയിൽ കണ്ടു വരുന്നത്‌. വക്കാലത്ത്‌ ഏറ്റെടുത്തവൻ കൃത്യം നിർവ്വഹിക്കുന്നതിനു മുമ്പ്‌ തിരിച്ച്‌ ചോദിച്ചാൽ അവൻ നൽകിയ ധാന്യം തന്നെ തിരിച്ച്‌ നൽകണമെന്ന നിബന്ധന പാലിക്കാൻ ഇത്‌ മൂലം കമ്മിറ്റിക്ക്‌ സാധ്യമാവുകയില്ലെന്നതിനാലും ഇത്‌ വക്കാലത്ത്‌ ആവുന്നില്ല.
ഗൾഫ്‌ മലയാളികൾക്കിടയിൽ കണ്ടു വരുന്ന മറ്റൊരു സമ്പ്രദാമാണ്‌ ഫിത്വർ സകാത്ത്‌ പണമായി ശേഖരിക്കൽ. കടകളിലും റൂമുകളിലും കമ്മിറ്റി സ്ഥാപിക്കുന്ന പെട്ടികളിൽ ഒരു നിശ്ചിത സംഖ്യ നിക്ഷേപിച്ച്‌ ഈ സംഖ്യ ഉപയോഗിച്ച്‌ ധാന്യവും മറ്റും വാങ്ങി വിതരണം ചെയ്യാറാണ്‌ പതിവ്‌. നേരിട്ടുള്ള വക്കാലത്ത്‌ ഇല്ലാത്തതിനാലും , ഏൽപ്പിക്കപ്പെടുന്നത്‌ ഒന്നിലധികം വ്യക്തികൾ ഉൾപ്പെടുന്ന കമ്മിറ്റിയായതിനാലും ഇത്‌ ഫിത്വർ സകാത്തായി പരിഗണിക്കുകയില്ലെന്നത്‌ അവിതർക്കിതമാണ്‌.

ധാന്യത്തിനു പകരം തുല്യ വില നൽകിയാൽ ഫിത്വർ സകാത്തിന്റെ ബാധ്യത തീരുകയില്ല .അങ്ങിനെ പണമായി നൽകുന്നതിനു തെളിവുമില്ല.സൗദി യിലെ ചീഫ്‌ മുഫ്തിയായിരുന്ന ശൈഖ്‌ അബ്‌ ദുൽ അസീസ്‌ ബിൻ ബാസ്‌ 1416 റമളാൻ 27 ന്‌ അൽ-മുസ്‌ലിമൂൻ പത്രത്തിൽ പ്രസിദ്ധപ്പെടുത്തിയ ഫത്‌വയിലൂടെ മുഖ്യ ഭക്ഷണ ധാന്യമല്ലാത്ത നാണയമുൾപ്പെടെ യാതൊന്നും ഫിത്വർ സകാത്തിന്‌ മതിയാകുന്നതല്ലെന്ന് സവിസ്തരം വ്യക്തമാക്കുന്നു.

നബി(സ)യുടെ മുഴുവൻ ഹദീസുകൾ പരിശോധിച്ചാലും ഫിത്‌ർ സകാത്ത്‌ നാണയമായി നൽകിയാൽ മതിയെന്ന് കാണില്ല. ദീനാറും ദിർഹമും നടപ്പുണ്ടായിട്ടും നബിയോ സഹാബത്തോ നാണയമായി ഫിത്വർ സകാത്ത്‌ നലികിയെന്ന് തെളിയിക്കപ്പെട്ടിട്ടില്ല.

ഒരു വ്യക്തി സകാത്ത്‌ നൽകിക്കഴിഞ്ഞാൽ അവന്റെ ഉടമസ്ഥതയിൽ നിന്ന് നീങ്ങുകയും വാങ്ങിയവന്റെ ഉടമസ്ഥതയിലായിത്തീരുകയും ചെയ്യുന്നു. വാങ്ങിയവന്‌ ഇഷ്ടപ്പെട്ടവർക്ക്‌ അത്‌ ചിലവഴിക്കാം. അത്‌ സകാത്ത്‌ നൽകിയവന്‌ തന്നെയാണെങ്കിലും കുഴപ്പമില്ല. സകാത്ത്‌ വാങ്ങിയശേഷം അതവർ വിൽപന നടത്തിയാലും വിരോധമില്ല.

സകാത്തിന്റെ വകാലത്ത്‌

സകാത്ത്‌ മറ്റൊരാളെ ഏൽപ്പിച്ച്‌ കൊടുക്കുന്നതിനേക്കാൾ ഉത്തമം സ്വയം വിതരണം ചെയ്യലാണെന്നതിൽ ഭിന്നാഭിപ്രായമില്ല. എങ്കിലും സകാത്ത്‌ വിതരണത്തിന്‌ മുസ്ലിമും പ്രായപൂർത്തിയും ബൂദ്ധിയും തന്റേടവുമുള്ളവനെ ഏൽപിക്കൽ അനുവദനീയമാണ്‌. മറ്റൊരാളെ ചുമതലപ്പെടുത്തുമ്പോൾ (വകാലത്ത്‌) "ഈ ധാന്യം എന്റെ ഫിത്വർ സകാത്തായി അർഹിക്കുന്നവർക്ക്‌ കൊടുക്കാൻ നിന്നെ ഞാൻ ചുമതലപ്പെടുത്തുന്നു" എന്നാണ്‌ വകാലത്താക്കേണ്ടത്‌.

1 comment:

  1. it would be good if the above is supported by Hadith/Quraan; otherwise it is as good as mere statements

    ReplyDelete